2008 ഫെബ്രുവരി 28 ന് ടി പി ശ്രീനിവാസന്‍ മാത്രഭൂമിയില്‍ എഴുതിയ '' ആണവക്കരാറും തിരഞ്ഞെടുപ്പും'' എന്ന ലേഖനത്തിലേക്ക്...
തിരഞ്ഞെടുപ്പില്‍ വിദേശനയം വിവാദവിഷയമാകാതിരിക്കാന്‍ നിവൃത്തിയില്ല. ആഭ്യന്തര കാര്യങ്ങളും മുന്നണികളിലെ അഭിപ്രായവ്യത്യാസങ്ങളും മുന്‍പന്തിയില്‍ ആയിരിക്കുമെങ്കിലും കോണ്‍ഗ്രസ് ഗവണ്മെന്റിന്റെ വിദേശനയം കേരളത്തിലെങ്കിലും പ്രശ്‌നമായി വരും. കാരണം അമേരിക്കയെ ഒരു സാമ്രാജ്യശക്തിയായും ഇന്ത്യയുടെ ശത്രുവായും കാണുന്ന ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. ആണവക്കരാറിനെ മറന്നാലും അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധംഉണ്ടാക്കിയെന്നതും പ്രതിരോധ കാര്യങ്ങളില്‍ അമേരിക്കയുമായി അടുത്തുവെന്നതും യു.പി.എ. ഗവണ്മെന്റിനെതിരായി ഉയര്‍ന്നുവന്നിരിക്കുന്ന കുറ്റപത്രങ്ങളില്‍ കാണാം. ഇടതുപക്ഷം ഗവണ്മെന്റിനെ തുണച്ചുകൊണ്ടിരുന്ന കാലത്തുണ്ടായ സംഭവങ്ങളായിരുന്നു ഇവയൊക്കെയെങ്കിലും ഇന്ത്യയെ അമേരിക്കയുടെ ധൃതരാഷ്ട്രാലിംഗനത്തിനു വിട്ടുകൊടുക്കാത്തതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ഇടതുപക്ഷം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നയപ്രഖ്യാപനത്തില്‍ വിദേശനയത്തിനു വലിയ പ്രാധാന്യം നല്‌കിയിരിക്കുന്നു. ആണവക്കരാര്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍നിന്ന് അതു ഭേദഗതി ചെയ്യണമെന്ന ഭാരതീയ ജനതാപാര്‍ട്ടിയുടെ പക്ഷത്തേക്ക് നീങ്ങിയിരിക്കയാണ് നമ്മുടെ കമ്യൂണിസ്റ്റ് സഖാക്കള്‍. അവരുടെ ആവശ്യം പ്രതിരോധ കരാര്‍ റദ്ദാക്കണമെന്നും കാര്‍ഷിക കാര്യങ്ങളെപ്പറ്റി അമേരിക്കയുമായുള്ള ധാരണ പുനഃപരിശോധിക്കണമെന്നുമാണ്. ഫ്രാന്‍സുമായും റഷ്യയുമായുള്ള കരാറുകള്‍ പ്രയോജനപ്രദമായതുകൊണ്ട് അവയ്‌ക്കു വഴി തെളിച്ച അമേരിക്കന്‍ കരാറിനെ പൂര്‍ണമായി എതിര്‍ക്കാനുള്ള മടികൊണ്ടായിരിക്കാം ഈ മനംമാറ്റം. അപ്പോള്‍ എല്ലാ മുന്നണികളും ആണവക്കരാറിനെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പിന്താങ്ങുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും ആവശ്യം ആണവക്കരാര്‍ ഭേദഗതി ചെയ്യണമെന്നുമാത്രമാണ്. ഈ പരിതഃസ്ഥതിയില്‍ ആണവക്കരാറിനെ യു.പി.എ. സര്‍ക്കാറിന്റെ നേട്ടമായി തിരഞ്ഞെടുപ്പു രംഗത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. ആണവ ഊര്‍ജത്തിന്റെ വില കൂടുതലാണെന്ന വാദം മാത്രമാണ് മാര്‍ക്‌സിസ്റ്റ് പ്രകടന പത്രികയില്‍ പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നത്. ഇന്നത്തെ സാഹചര്യത്തില്‍ ഊര്‍ജത്തിന്റെ വിലയെപ്പറ്റി വാദിച്ചിട്ട് കാര്യമില്ല. മറ്റ് ഊര്‍ജസ്രോതസ്സുകളുടെ വില മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണക്കുകൂട്ടലുകളില്‍ വിലയല്ല കാര്യമെന്ന് ധനകാര്യവിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. അപ്പോള്‍ ഇന്ത്യയുടെ ഊര്‍ജരംഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞിരിക്കുന്ന ആണവക്കരാര്‍ നേട്ടമായിത്തന്നെ കാണേണ്ടിയിരിക്കുന്നു. ഇന്ത്യ അമേരിക്കയുമായി സഹകരണം ശക്തിപ്പെടുത്തുകയും അതോടൊപ്പം തന്നെ അമേരിക്കയുടെ അടിമയാകാതെയിരിക്കുകയും ചെയ്‌തത് കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ കാരണമാണെന്നതാണ് സത്യം. കോണ്‍ഗ്രസ് നേതാക്കന്മാരുടെ ഇടയിലും അമേരിക്കയെപ്പറ്റി ആശങ്കകളുണ്ട്. ഇന്ത്യയുടെ താത്‌പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്ത രാജ്യമാണ് അമേരിക്ക എന്ന് ഇന്ദിരാഗാന്ധിയുടെ ശിഷ്യന്മാരെ ആരും പഠിപ്പിക്കേണ്ടതില്ല. ആവശ്യത്തിലധികം അമേരിക്കന്‍ സ്‌നേഹം കോണ്‍ഗ്രസ്സിലില്ല. അമേരിക്കയോട് അടുക്കുന്ന തരത്തില്‍ യഥാര്‍ഥമായ ചേരിചേരാ നയത്തിനു രൂപം നല്‌കിയത് ബി.ജെ.പി.യും സഖ്യകക്ഷികളുമായിരുന്നു. ആണവ പരീക്ഷണത്തിനുശേഷം അമേരിക്കയുമായി ധാരണ ഉണ്ടാക്കിയതും അവര്‍തന്നെ ആയിരുന്നു. 'തന്ത്രപ്രധാനമായ ബന്ധത്തിന്റെ മറു ചുവടുകള്‍' എന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പു വന്നതും വാജ്‌പേയി ഗവണ്മെന്റ് പരാജയപ്പെട്ടതും. അതേ നയത്തിന്റെ തുടര്‍ച്ചയായാണ് പ്രതിരോധക്കരാറും ആണവക്കരാറും മറ്റു ധാരണകളും ഉണ്ടായത്. അമേരിക്കയുമായി ഇറാഖിലോ അഫ്‌ഗാനിസ്‌താനിലോ ഇന്ത്യ സഹകരിക്കാത്തത് കോണ്‍ഗ്രസ് നേതാക്കന്മാരുടെ നയംതന്നെയാണ്. അമേരിക്കയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ആ രാജ്യവുമായി സഹകരണം ശക്തിപ്പെടുത്തുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്‌തത്. ആണവക്കരാര്‍ തുറന്നുതന്ന ആഗോള വ്യാപാര സാധ്യതകള്‍ ജനങ്ങളുടെ മുമ്പില്‍ വെക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടത്. മാര്‍ക്‌സിസ്റ്റ് പ്രകടന പത്രികയിലെ ആണവായുധ നിര്‍മാര്‍ജന പരിപാടികള്‍ കഴമ്പില്ലാത്തതു മാത്രമല്ല ചൈനയെയും പാകിസ്‌താനെയും അമേരിക്കയെയും തന്നെ സഹായിക്കുന്നവയാണെന്നതാണ് വസ്‌തുത. ആയുധ നിര്‍മാര്‍ജനത്തിന് ഐക്യരാഷ്ട്ര സംഘടനയോടു സഹകരിക്കുമെന്ന് പറയാന്‍ എളുപ്പമാണ്. എന്നാല്‍, ഇന്ത്യയുടെ ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഐക്യരാഷ്ട്ര സംഘടനയിലെ ഭൂരിപക്ഷവും എതിര്‍ക്കുന്നു എന്നുള്ള സത്യം അവര്‍ക്കറിയില്ല എന്നു തോന്നുന്നു. നിരായുധീകരണത്തെപ്പറ്റി ചേരിചേരാ രാജ്യങ്ങളുടെ പൊതു അഭിപ്രായത്തോട് ഇന്ത്യ യോജിക്കുന്നില്ല. കാരണം അവരുടെ ചിന്താഗതികള്‍ ആണവായുധ നിര്‍വ്യാപനക്കരാറിന്റെ അടിസ്ഥാനത്തിലുള്ളവയാണെന്നതാണ്. ആണവായുധ നിര്‍വ്യാപനക്കരാറില്‍നിന്ന് വിമുക്തി നേടാനാണ് ഇന്ത്യ ശ്രമിക്കുന്നതും ഇന്ത്യ-അമേരിക്ക ആണവക്കരാറിനെപ്പോലുള്ള പുതിയ സംവിധാനങ്ങള്‍ സൃഷ്‌ടിക്കുന്നതും. ചൈനയും പാകിസ്‌താനും അമേരിക്കയും പിന്താങ്ങുന്ന പദ്ധതിയും മാര്‍ക്‌സിസ്റ്റ് പ്രകടനപത്രികയിലുണ്ട്. വര്‍ഷങ്ങളായി പാകിസ്‌താന്‍ ഐക്യരാഷ്ട്ര സംഘടനയില്‍ കൊണ്ടുവരുന്ന ഒരു പ്രമേയമാണ് ദക്ഷിണേഷ്യയെ ആണവായുധ വിമുക്തമായി പ്രഖ്യാപിക്കുക എന്നുള്ളത്. ഇതിനെ നഖശിഖാന്തം എതിര്‍ക്കുകയാണ് ഇന്ത്യ ഇന്നുവരെ ചെയ്‌തിട്ടുള്ളത്. ഒന്നാമത് ഈ പ്രമേയം പാകിസ്‌താന്റെ ആണവായുധ നിര്‍മാണത്തിന്റെ മറയാണ് എന്ന് വ്യക്തമാണ്. രഹസ്യമായി ആണവായുധ നിര്‍മാണം നടത്തുമ്പോഴും ഈ പ്രമേയം ഇന്ത്യയെ വെല്ലുവിളിക്കാന്‍ പാകിസ്‌താന്‍ എല്ലാവര്‍ഷവും ഐക്യരാഷ്ട്ര സംഘടനയുടെ മുമ്പില്‍ വെക്കുകയായിരുന്നു. ദക്ഷിണേഷ്യ എന്ന ഒരു ചെറിയ ഭൂഭാഗത്തില്‍ ഒതുങ്ങി നി'ുന്നതല്ല ഇന്ത്യയുടെ ആണവ നയം. ഭൂഭാഗങ്ങളെ നിരായുധീകരിക്കുന്നത് ആണവായുധങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുന്ന രാജ്യങ്ങള്‍ക്ക് സഹായകമാണ്. ആണവായുധ നിര്‍വ്യാപനക്കരാറിന്റെ ഭാഗമാണ് ഈ സംരംഭങ്ങള്‍. ചൈനയുടെ ആണവശക്തിയെ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെയാണ് ദക്ഷിണേഷ്യയെ നിരായുധീകരിക്കുക? മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പാകിസ്‌താന്റെ ദുഷ്‌പ്രചാരണത്തിനു വഴങ്ങുന്നത് ഇതാദ്യമായാണെന്ന് തോന്നുന്നു. അമേരിക്കയും മറ്റ് ആണവായുധശക്തികളും ഇതില്‍ സന്തോഷിക്കുകതന്നെ ചെയ്യും. ഇന്ത്യയുടെ ആണവനയത്തിനുള്ള ഏറ്റവും വലിയ ആഘാതമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഈ പുതിയ സിദ്ധാന്തം. അതില്‍ നിന്ന് മുതലെടുക്കുന്നത് ചൈനയും. ആണവ പരീക്ഷണത്തില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള മൊറട്ടോറിയത്തെ പാര്‍ലമെന്റില്‍ അംഗീകരിക്കുമെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വാഗ്‌ദാനം ചെയ്യുന്നു. ഇതും വിചിത്രമായ ഒരുകാല്‍വെപ്പാണ്. മൊറട്ടോറിയം പ്രഖ്യാപിച്ചത് പ്രധാനമായും ആണവായുധ പരീക്ഷണത്തെ ത്തുടര്‍ന്നുണ്ടായ ലോകാഭിപ്രായത്തെ നേരിടാനായിരുന്നു. ആണവായുധ പരീക്ഷണ നിരോധനക്കരാറില്‍ ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ആണവക്കരാറിനെപ്പറ്റിയുള്ള വിവാദങ്ങളില്‍ ഒന്ന് ആണവ പരീക്ഷണം നടത്താനുള്ള നമ്മുടെ അധികാരത്തെ അതു ചോദ്യം ചെയ്യുന്നു എന്നുള്ളതായിരുന്നു. ആ സ്ഥിതിക്ക് മൊറട്ടോറിയത്തെ ശക്തിപ്പെടുത്തുന്ന തരത്തില്‍ പാര്‍ലമെന്റ് തീരുമാനമെടുക്കും എന്ന വാഗ്‌ദാനം ഒട്ടും സഹായകരമായിരിക്കുകയില്ല. ഡീഗോ ഗാര്‍ഡിയയില്‍നിന്ന് ആണവായുധങ്ങള്‍ മാറ്റാനാവശ്യപ്പെടുമെന്നും വിദേശ യുദ്ധക്കപ്പലുകളെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്ന് തുരത്തുമെന്നുമുള്ള വാഗ്‌ദാനങ്ങള്‍ ശീതസമരകാലത്തെ ഏതോ പ്രസ്‌താവനയില്‍ നിന്ന് അടര്‍ത്തിയെടുത്തതുപോലെയുണ്ട്. ഈ കാര്യങ്ങള്‍ ഇന്ന് ഒട്ടും പ്രസക്തമല്ല. അമേരിക്കയോടു മാത്രമല്ല, ചൈനയോടും ചേര്‍ന്ന് നാവിക പ്രകടനങ്ങള്‍ നടത്താന്‍ തുടങ്ങിയതിനു ശേഷം ഇന്ത്യാസമുദ്രത്തില്‍നിന്ന് വിദേശ നേവികളെ ഒഴിവാക്കണമെന്ന വാദത്തിനു കഴമ്പില്ല. യു.പി.എ. ഗവണ്‍മെന്റിന്റെ വിദേശ നയം വിജയമായിരുന്നുവെന്ന് വിളിച്ചറിയിക്കേണ്ട ഉത്തരവാദിത്വമുണ്ട് കോണ്‍ഗ്രസ്സിന്. അമേരിക്കന്‍ ബന്ധങ്ങള്‍ മാത്രമല്ല കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ദൃഢമായത്. വളരെ വലിയ മാറ്റങ്ങളാണ് ഇന്ത്യയുടെ അയല്‍പക്കത്തുണ്ടായത്. പാകിസ്‌താന്‍ മുതല്‍ മാലിദ്വീപുകള്‍ വരെ എല്ലായിടത്തും അധികാരമാറ്റവും മറ്റു വെല്ലുവിളികളും ഉണ്ടായിട്ടും ആ രാജ്യങ്ങളോടുള്ള ബന്ധങ്ങള്‍ ഭംഗിയായി നിലനിര്‍ത്താന്‍ കഴിഞ്ഞു ഇന്ത്യയ്‌ക്ക്. ചൈന, റഷ്യ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നീ മേഖലകളിലെല്ലാം ഇന്ത്യ പുതിയ പരിപാടികള്‍ സ്വീകരിച്ചു. വ്യാപാരം മെച്ചപ്പെടുത്തി. ബന്ധങ്ങള്‍ ശിഥിലമായത് പാകിസ്‌താനില്‍ മാത്രമായിരുന്നു. എന്നാല്‍, കശ്‌മീരിന്റെ കാര്യത്തില്‍ ഉണ്ടായ ചര്‍ച്ചകളും അവയിലുണ്ടായ പുരോഗതിയും ഭാവിയില്‍ ഉപകാരപ്രദമാകുമെന്നുള്ളതിനു സംശയമില്ല. വിദേശനയത്തെപ്പറ്റിയുള്ള ചര്‍ച്ച ഒഴിവാക്കാന്‍ ശ്രമിക്കാതെ ആ രംഗത്തെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ഈ തിരഞ്ഞെടുപ്പുസമയത്ത് ചെയ്യേണ്ടത്. വിദേശനയ രംഗത്ത് മറ്റു പാര്‍ട്ടികള്‍ക്ക് പുതിയതായി ഒന്നും നല്‌കാനില്ല എന്നതാണ് സത്യം. മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യത്തില്‍ വിദേശകാര്യങ്ങളില്‍ നൈപുണ്യമുള്ള ഒരു പാര്‍ട്ടി അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറഞ്ഞുകൊണ്ടുവേണം കോണ്‍ഗ്രസ് വോട്ടര്‍മാരെ സമീപിക്കേണ്ടത്.
കടപ്പാട്: മാത്ര്ഭുമി
Saturday, March 28, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment